Friday, April 08, 2011

ഹൂപ്പോ ഇറോ ഇറോ.

അതായത്, മഞ്ജിത്തും ഈയെടെയായി പാഞ്ചാലീം ഒക്കെ കൊറേ കിളിപ്പടങ്ങള്‍ തന്നിട്ടുണ്ട്. മര്യാദേടെ പേരില്‍ തിരിച്ച് എന്തെങ്കിലും കൊടുക്കണ്ടേ? വേണം. രാവിലേ എഴിച്ച് ചായ കുടിച്ച് ഇരുന്നപ്പഴാണ്‌ അങ്ങനെ ഒരു വെളിവുകേട് ഉണ്ടായത്.

സബീല്‍ പാലസില്‍ പോയി മയില്‍ പീലി‌പ്പോസ് മാപ്പിളയായി നില്‍ക്കുന്ന പടം പിടിച്ചാലോ? ച്ഛായ്, ഇന്തേന്നു വന്നവരെ ദുബായിലെ മയിലിനെ കാണിക്കാനോ. റാസല്‍‌ഖോറില്‍ പോയി ഫ്ലമിംഗോകള്‍ നൂറുകണക്കിനു കൂനിപ്പിടിച്ച് നില്‍ക്കണ പടം? നല്ല കളര്‍ഫുള്‍ ആയിരിക്കും, പക്ഷേ ഫ്ലാമിംഗോകള്‍ ഇവിടത്തെ താമസക്കാര്‍ ആണെങ്കിലും വരത്തന്മാര്‍ അല്ലേ? തദ്ദേശീയമായ അറബിക്കിളി വേണം. ഐഡിയ.

കൈപ്പള്ളിയെ വിളിച്ചു.

"ഡേയ്, ഹൂപ്പോ.."

"പുതിയ പള്ള് ആണോ, ഞാങ്ങ് ക്യാട്ടിട്ടില്ലല്ല്."

"അതല്ല ഒരു ഹുപ്പോയുടെ ഫോട്ടോ പിടിക്കണം. ഇഞ്ഞോട്ട് വാ"

യെത്തി.

യെന്തുകൊണ്ട് ഹൂപ്പോ?
പല കാരണം. ഒന്നാമത് ഇവടെയൊക്കെ ഉള്ളവന്‍ ആണ്‌. രണ്ടാമത് പുല്ലില്‍ കുത്തിയിരിക്കുന്നവന്‍ ആണ്‌, അയിനെ തിരക്കി മരത്തിന്റെ മണ്ടേല്‍ ഒന്നും കേറണ്ടാ. പിന്നെ, ഇവിടങ്ങളില്‍ ഇഷ്ടമ്പോലെ ഉണ്ട്, സോ കണ്ടുകിട്ടാന്‍ സാധ്യത കൂടുതല്‍.

എന്നാ വാ സബീല്‍ പാര്‍ക്കില്‍ പോയി നോക്കാം.
പാര്‍ക്ക് എന്നു കേട്ടത്തും പിള്ളേര്‍ പാഞ്ഞു വണ്ടീല്‍ കേറി. രണ്ട് പന്തും രണ്ട് ഫ്രിസ്ബീയും ഒക്കെ എടുത്ത്. അതായത് നിലത്തിരിക്കണ കിളിയെ പന്തു തട്ടിയാല്‍ ഓടിക്കാം. മരത്തേല്‍ ഇരിക്കുന്നവരെ ഓടിക്കണേല്‍ ഫ്രിസ്ബീ തന്നെ വേണം. ഇവന്മാരടെ കയ്യില്‍ ഓലപ്പടക്കം ഇല്ലാത്തത് ഭാഗ്യം, അല്ലേല്‍ പക്ഷി നിരീക്ഷണത്തിനു അതും കൊണ്ട് വന്നേനെ.

യാന്ത്രികമായ പരിമിതികള്‍. ടെലിഫോട്ടോയ്ക്ക് എന്റെ കയ്യില്‍ ഒരു സിഗ്മ സെവന്റി ത്രീഹന്‍ഡ്രഡ് പിള്ളേരുകളി ലെന്‍സ് മാത്രമേയുള്ളൂ. അതിന്റെ മോട്ടോറു ക്ലച്ച് പിടിക്കുന്നത് കണ്ടാല്‍ കിളി വിഷമിച്ച് അടുത്തു വന്നു നിന്നു തരും. ഒള്ളതെടുത്തു. സബീല്‍ പാര്‍ക്കില്‍ ചെന്നു. അപ്പഴാണ്‌ ഓര്‍ത്തത്, ട്രൈപ്പോഡ് എടുക്കാന്‍ മറന്നു.

കത്തിയില്ലാതാണോടേ ചെരയ്ക്കാന്‍ വരുന്നത് എന്ന് കൈപ്പള്ളി.

കത്തിയുണ്ട്, ബ്രഷ് ആണ്‌ ഇല്ലാത്തത്, നമ്മക്ക് കൈകൊണ്ട് ഷേവിങ്ങ് ക്രീം വാരിത്തേക്കാം, വാടേ.
അനന്തതയില്‍ ഒരു മരത്തണല്‍, അവിടെ ഒരു കിളി. അങ്ങുവരെ എന്റെ ലെന്‍സ് ചെല്ലത്തില്ല. എന്തരാണോ, എന്തായാലും ഹൂപ്പോയല്ല.


 മായേം ദത്തനും സുഹൈലും പാഞ്ഞു കയറിയത് ദിങ്ങനെ. കിളികള്‍ പ്രാണനും കൊണ്ട് പാഞ്ഞു.
പിള്ളേരെ ഭീഷണിപ്പെടുത്തി ഇരുത്തീട്ട് പടം പിടിക്കാം എന്നു വച്ച് നാലുപാടും നോക്കിയപ്പോ കണ്ടത് ക്രിക്കറ്റ് വേള്‍ഡ് കപ്പ് ഫീവര്‍ കേറിയ പിള്ളേര്‍ പാര്‍ക്ക് കൈയ്യേറിയതാണ്‌. ഹൂപ്പോ പോയിട്ട് ഒരു ഈച്ച പോലും നിലത്തിരിക്കുന്നത് കാണാനൊക്കില്ല.


അതാ ഗഗന നീലിമയില്‍ ഒരു പക്ഷി. മലര്‍ന്നു   നിന്നു ക്ലിക്കി.

ഡിസാസ്റ്റര്‍. ലെന്‍സ് ഫ്ലെയര്‍, യു വി, ഡേലൈറ്റ് കോമ്പന്‍സേറ്റ് ചെയ്തില്ല. യുവിക്ക് ഫില്‍ട്ടറിട്ടു. എക്സ്പോഷര്‍ അഡ്ജസ്റ്റ് ചെയ്തു. ഫോക്കസ് സിംഗിള്‍ പോയിന്റിലാക്കി. പറന്നുപോകുന്ന അടുത്ത സുനായില്‍ ക്ലിക്കി.




ആശ്വാസം, കളര്‍ ശരിയായി, പക്ഷേ, പക്ഷി പോലീസിന്റെ ചോപ്പര്‍ ആയിരുന്നു.
"ലോണ്ടെ ഒരു പ്രാവ്" കൈപ്പള്ളി പറഞ്ഞു.


ഞാനിനി പ്രാവിന്റെ പടം ഇട്ടാല്‍ എനിക്കടി കിട്ടും, ഇതുവരെ ഇട്ടതെല്ലാം പ്രാവാണ്‌.

"അത് mourning dove അല്ലേ, ഇത് laughing dove . ക്ലിക്കെടേ."


നിനച്ചിരിക്കാതെ പ്രാപ്പിടയുടെ പൂവന്‍ പറന്നു കേറി. ഒറ്റ ക്ലിക്ക്, പക്ഷേ ക്യാമറ സിംഗിള്‍ പോയിന്റില്‍ ഫോക്കസ് ചെയ്തതുകാരണം പൂവാലന്‍ തെളിഞ്ഞില്ല. പോയ ഷോട്ട് ആന പിടിച്ചാലും വരൂല്ല.



അവനും അവളും അവിടിരുന്ന് ലാഫിങ്ങും ഡാന്‍സും നടത്തട്ട്, വിട്ടേക്കാം.



ബുര്‍ജ് ദുബായിയുടെ പൊക്കമുള്ള മരത്തിന്റെ മണ്ടയ്ക്ക് എന്തരോ ഇരിക്കുന്നു. ചിലപ്പ ഹൂപ്പോയാണെങ്കിലോ ആഞ്ഞു സൂമി. ചില്ലകള്‍ ചിലന്തിവലപോലെ. ഹൂപ്പോ അല്ലെന്നു മാത്രമല്ല പ്രോഗ്രാം തെറ്റിയും പോയി.


 

ഒന്നൂടെ.



അപ്പ മരം മറഞ്ഞാലും നമ്മക്ക് കിളി കിട്ടും. എന്നാല്‍ അടുത്തതിനെ പിടിക്കാം.



"ലോ ഒയരെ ഒര്‌ ഹൂപ്പോ" കൈപ്പള്ളി പറഞ്ഞു.


ഒയരെ എന്നു വച്ചാല്‍ അതിന്റെ അടുത്താണ്‌ ചൊവ്വാ ഗ്രഹം, അത്ര ഉയരത്തില്‍. മുന്നൂറേ സൂം ചെയ്തിട്ടും കിളി ദൂരെ. കൈ വിറയലോട് വിറ, എന്തരോ വരട്ട്. ഹൂപ്പോയെ കിട്ടി.
മതി ഫോട്ടോ, വാ കളിക്കാം. ദത്തന്‍ ഒരേ ബഹളം.   ഹൂപോയ്ക്ക് ബൈ പറഞ്ഞ് അവന്റൂടെ കളിക്കാന്‍ പോയി.
കിളി പിടുത്തം മിനക്കെട്ട എടവാട് ആണെന്ന് മനസ്സിലായി. ഓരോ ദിവസവും ഓരോ കിളിയുടെ പടം ഇടുന്ന നിങ്ങള്‍ ഡെയിലി എത്ര മണിക്കൂര്‍ പടം എടുക്കും എന്നാലോചിച്ചിട്ട്... ഹും. ഒരു ദിവസം ഞാനും ഇടും അതുപോലത്തെ പടം.


No comments: